Wednesday, August 26, 2020

ഗോവയിലെ ക്യാബോ ദെ രാമ കോട്ട


    ഗോവയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ കുറെ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇനിയും പോകാനാഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ക്യാബോ ദെ രാമ കോട്ട (Cabo de Rama Fort). നാട്ടിൽ നിന്നും ഗോവ കാണാൻ വരുന്നവരെല്ലാം മഡ്ഗാവിൽ ഇറങ്ങി കോൾവ ബീച്ചും പന്‍ജിം പോയി കല്ലങ്കോട്ട് ബീച്ചും ബാഗ ബീച്ചും പറ്റിയാൽ അഗ്‌വാദ കോട്ടയും കണ്ട് മടങ്ങുക ആണ് പതിവ്. എന്നാൽ നല്ലൊരു പൈതൃകവും മനോഹരമായ പ്രകൃതിഭംഗിയുമുള്ള സ്ഥലങ്ങൾ ഒരുപാടുണ്ട് ഗോവയിൽ കാണാൻ. ഇവ രണ്ടും ഒന്നിച്ചു കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് ക്യാബോ ദെ രാമ കോട്ട. വനവാസകാലത്ത് രാമനും സീതയും ലക്ഷ്മണനും ഇവിടെ താമസിച്ചിരുന്നതായി കരുതപ്പെടുന്നതിലൂടെയാണ് കോട്ടക്ക് ഈ പേര് വന്നിരിക്കുന്നത്.


Front view of fort with entrance


    
ഞാൻ താമസിച്ചിരുന്ന വാസ്കോയിൽ നിന്നും അമ്പതോളം കിലോമീറ്റർ ഉണ്ട് ഇങ്ങോട്ട്. മഡ്ഗാവിൽ നിന്നും മുപ്പതിൽ താഴെ കാണും. ഞാൻ ആദ്യമായി ഗൂഗിൾ മാപ്‌സ് മാത്രം ഉപയോഗിച്ച് നടത്തിയ യാത്രയും ഇതാണ്. മഡ്ഗാവ് നഗരപരിധി കഴിഞ്ഞാൽ മനോഹരമായ ഗ്രാമങ്ങളിലൂടെയാണ് യാത്ര. അതുകൊണ്ട് തന്നെ കടകളും മറ്റും കുറവാണ്. വെള്ളവും മറ്റും മഡ്ഗാവിൽ നിന്നും വാങ്ങിയില്ലെങ്കിൽ ഭാഗ്യമുണ്ടെൽ മാത്രം വല്ലപ്പോഴും കാണുന്ന കടയിൽ നിന്നും ചോദിക്കുന്ന കാശ് കൊടുത്തു വെള്ളം വാങ്ങേണ്ടി വന്നേക്കും. 

Cabo de Rama beach seen from Fort

ഏകദേശം ഒന്നരമണിക്കൂറോളം സഞ്ചരിച്ചാണ് ഞാൻ അവിടെ എത്തിയത്. കോട്ടക്ക് മുൻപിലായി ഒരു കടയുണ്ട്. ചെറിയ ഭക്ഷണവും സ്‌നാക്‌സും അവിടെ കിട്ടും. പാർക്കിംഗ് ഏരിയ ഒക്കെ ചെറുതാണ്. സന്ദർശകരും കുറവാണ്. ഞാൻ ചെല്ലുമ്പോൾ ഒരു ഫാമിലിയും വേറെ മൂന്ന് പേരും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രവേശനം ടിക്കറ്റ് ഒന്നും ഇല്ലാതെയാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചര വരെ എന്നെഴുതിയ ഒരു ബോർഡ് അവിടെ കണ്ടു. കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിനു കുറുകെയായി ചെറിയൊരു പാലം പോലെ ഉണ്ട്. അതിലൂടെ നടന്ന് കോട്ടമതിലിനുള്ളിൽ കടന്നു. കാലപ്പഴക്കത്തിൽ നാശം ചെന്ന കോട്ടയ്ക്കുള്ളിൽ കടന്നതും ആദ്യം കണ്ടത് മനോഹരമായ ഒരു പള്ളിയാണ്. വൃത്തിയായി കല്ലുകൾ വിരിച്ച ഒരു നടപ്പാതയും പള്ളിയിലേക്ക് ഉണ്ടായിരുന്നു. 

Santo Antonio Chapel

      1763ൽ സൂണ്ടാ രാജാക്കന്മാർ നിർമിച്ചെന്നു കരുതപ്പെടുന്ന കോട്ട പില്കാലത്ത് പല പല യുദ്ധങ്ങൾ നേരിട്ട് വിവിധ ഹിന്ദു മുസ്ലിം രാജാക്കന്മാരിലൂടെ കൈമാറി ഒടുവിൽ പോർച്ചുഗീസുകാരുടെ കയ്യിലെത്തുകയായിരുന്നു. കോട്ട പുനരുദ്ധരിച്ച അവർ അവിടെ 21 പീരങ്കികളും ഒരു സെന്റ് ആന്റണി പള്ളിയും സ്ഥാപിച്ചിരുന്നു. രണ്ടു പീരങ്കികളും പള്ളിയും നമുക്ക് അവിടെ കാണാനാകും. പള്ളിയിൽ ഇപ്പോഴും പ്രാർത്ഥനകൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നു. പോർച്ചുഗീസുകാർ പോയതിനുശേഷം 1955 വരെ അവിടെ സർക്കാർ ജയിൽ ഉണ്ടായിരുന്നതായി പറയുന്നു.

Steps towards Cannons
abandoned Cannons

    ഒരു വലിയ പ്ലാറ്റുഫോമിലേക്ക് പടവുകൾ കയറി ചെല്ലുന്നിടത്താണ് പീരങ്കികൾ കിടക്കുന്നത്. അത് കണ്ടു കഴിഞ്ഞാൽ ചുറ്റുമതിൽ അല്ലാതെ കോട്ടയുടേതെന്നു പറയാൻ പ്രത്യേകിച്ചൊന്നും ഇല്ല. ആളുകൾ നടന്നുണ്ടായ വഴികളിലൂടെ ആ വലിയ ഏരിയ മുഴുവൻ നമുക്ക് നടന്നുകാണാം. ചില ഭാഗത്ത് ചുറ്റുമതിൽ തീർത്തും ഇല്ലാതായെങ്കിൽ ചിലയിടത്ത് അത് കാടുപിടിച്ച് കിടപ്പാണ്.

Pond inside fort

ഉള്ളിൽ ഒരു ഭാഗത്ത് നടുവിൽ അല്പം വെള്ളമായി ഒരു കുളം ഉണ്ട്. ചുറ്റും ചെറിയ പടവുകളുടെ ശേഷിപ്പുകളും കാണാം. ഒരു പക്ഷെ ഇതായിരുന്നിരിക്കണം അന്നത്തെ ജലസ്രോതസ്സ്. കൂടുതൽ ഭാഗവും വെയിൽ ആണെങ്കിലും കുറച്ചു മരങ്ങളും തണലും ഉള്ള ഭാഗവും ഉണ്ട്. 

Fortifications

ഓരോരോ ഭാഗത്തുകൂടെ നടന്ന് നടന്ന് ഞാൻ കോട്ടയുടെ മറുപുറത്തെത്തി. കോട്ടമതിലിൽ നിന്നും താഴേക്കുള്ള കാഴ്ച തീർത്തും വിസ്മയാവഹമായിരുന്നു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ശാന്തമായ അറബിക്കടൽ. കരയോടടുക്കുമ്പോൾ പാറക്കെട്ടുകളിൽ ഇടിച്ചു പച്ചയിൽ നിന്നും വെള്ള കലർന്ന് ഇളം നീല ആകുന്നപോലെ. കോട്ടക്ക്  സമാന്തരമായി നല്ല പച്ചപ്പ്. കുറെ നേരം അതെല്ലാം ആസ്വദിച്ച് അവിടെ ഇരുന്നു.

    പിന്നീട് വീണ്ടും നടന്നു. അപ്പോൾ താഴെ മനോഹരമായ തിരക്കൊഴിഞ്ഞ ബീച്ച് കണ്ടു. താഴെ ബീച്ചിലേക്ക് വേറെയും വഴികളുണ്ട് എന്ന് തോന്നി. കാരണം പെട്ടെന്ന് എവിടെ നിന്നോ കുറെ ആളുകൾ ബീച്ചിലേക്ക് എത്തിയിരുന്നു. ഞാനും പതിയെ കോട്ടയിൽ നിന്നും താഴോട്ട് ബീച്ചിന്റെ പരിസരത്തേക്ക് ഇറങ്ങി. നിറയെ പാറക്കെട്ടുകൾ ഉള്ള ഭാഗത്തായിരുന്നു ഞാൻ എത്തിയത്.

Rocky beachside

നല്ല മരത്തണലുള്ള ഒരു ഭാഗമായിരുന്നു അത്. വെയിലിൽ നടന്നു ആകെ വിയർത്തിരുന്നു. ഞാൻ ബാഗ് സൈഡിൽ വെച്ചു ചെരുപ്പൊക്കെ മാറ്റി കൈയും മുഖവുമൊക്കെ കഴുകി. നല്ല തണുത്ത വെള്ളം. കുറെ നേരം കാല് വെള്ളത്തിലിട്ട് അവിടെ ഇരുന്നു. അപ്പോഴേക്കും  വേറെയും മൂന്നുപേർ അവിടെയെത്തി. അതിലൊന്ന് ഒരു വിദേശവനിത ആയിരുന്നു. ഫ്രാൻ‌സിൽ നിന്നും നമ്മുടെ നാട് കാണാൻ വന്നവർ. അസ്തമയകാഴ്ച ഇവിടെ നിന്നും മനോഹരം ആയിരിക്കുമെന്ന് തോന്നി. നേരം ഇല്ലാത്തതിനാൽ അതിനായി കാത്തിരുന്നില്ല. ഇനിയും വരണമെന്ന് മനസ്സിൽ ഉറപ്പിച്ച് അവിടെ നിന്നും തിരിച്ചു.  



Saturday, August 1, 2020

ഒരു തഞ്ചാവൂർ യാത്ര - ഭാഗം രണ്ട്

    രാത്രി നടന്ന് റൂമിലെത്തി ഫ്രഷ് ആയി താഴെയുള്ള ഹോട്ടൽ ന്യൂ തേവർൽ നിന്നും ഡിന്നർ കഴിച്ചു. വട്ടം കുറഞ്ഞ അല്പം കനം കൂടിയ തരം പൊറോട്ടയും ചിക്കനുമാണ് കഴിച്ചത്. വാഴയിലയിൽ അത് നല്ല രുചിയുണ്ടായിരുന്നു. ഹോട്ടൽ റിസപ്ഷനിൽ സംസാരിച്ച് ഒരു ടാക്സി തരപ്പെടുത്തി. രാവിലെ 9ന് ടാക്സി എത്തും മുൻപേ ഞങ്ങൾ റെഡി ആയി മ്മടെ രാം നിവാസിൽ പോയി നല്ല മസാല ദോശയും വടയും കഴിച്ചു. അപ്പോഴേക്കും കാർ  എത്തി. ഒരു ചെറുപ്പം പയ്യൻ ആയിരുന്നു ഡ്രൈവർ, കാർത്തിക്. 


Breakfast at Ram Nivas


    കല്ലണൈ ഡാം ആണ് ആദ്യം പോകാൻ തീരുമാനിച്ചത്. കാരണം ശ്രീരംഗത്തും ഗ്രഹണം കഴിഞ്ഞ് ഉച്ചയോടെയേ പ്രവേശനം ഉള്ളൂ. അങ്ങനെ നേരെ കല്ലണൈക്ക് യാത്ര തിരിച്ചു. ഏകദേശം 50 കിലോമീറ്ററോളം ദൂരമുണ്ട് അങ്ങോട്ട്. യാത്രക്കിടയിൽ കാർത്തിക് പറഞ്ഞു വഴിയിൽ വേറെ ഒരു ക്ഷേത്രമുണ്ട്, നല്ലതാണ്, പെട്ടെന്ന് കേറിയിട്ടു വരാമെന്ന്. ഞങ്ങൾ ഓക്കേ പറഞ്ഞു. അങ്ങനെ തിരുവയ്യാറുള്ള അയ്യാറപ്പർ അഥവാ പഞ്ചനദീശ്വരാർ ക്ഷേത്രത്തിൽ എത്തി.


ഗ്രഹണം


പഞ്ചനദീശ്വരാർ ക്ഷേത്രം 


    അഞ്ചുനദികളുടെ ദേവനായി ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. കല്ലിൽ കൊത്തിയ മനോഹരമായ തൂണുകളും ശില്പങ്ങളും ഇവിടെ ഉണ്ട്. ക്ഷേത്രത്തിനകത്ത് മനോഹരമായ ഒരു കുളവും ഉണ്ട്. ഏറ്റവും കൗതുകകരമായ കാര്യം ഇവിടുത്തെ echo point ആണ്.


പഞ്ചനദീശ്വരാർ ക്ഷേത്രം

    ക്ഷേത്രം പ്രദക്ഷിണം വെക്കുന്നതിനിടയിൽ അവിടെ വരാന്തയിൽ തൂണിൽ ചാരി ഇരുന്നിരുന്ന ഒരു വൃദ്ധൻ ഞങ്ങളെ സമീപിച്ചു. അലസമായ നരവീണ മുടിയുള്ള ഒരു മുഷിഞ്ഞ വസ്ത്രധാരി. അദ്ദേഹമാണ് മുൻപോട്ട് ചെന്നാൽ ക്ഷേത്രമതിൽ വളയുന്നിടത്ത് Echo point ആണെന്ന് പറഞ്ഞു തന്നത്. സംസാരത്തിനൊടുവിൽ അദ്ദേഹം ഒരു 50 രൂപ ചോദിച്ചു, പുതിയൊരു മുണ്ട് വാങ്ങാനാണത്രെ. ഞാനത് കൊടുത്ത് മുൻപോട്ട് നടന്നു. അല്പം ചെന്നപ്പോഴേക്കും പോയിന്റ് എത്തി. 


Echo Point

       ക്ഷേത്രത്തിന്റെ ഒരു മൂലയാണ്. അവിടെ നിന്നും അടുത്ത മൂലയിലോട്ട് നോക്കി വിളിച്ചാൽ തിരികെ വിളി വരും. രാവിലെ വലിയ തിരക്കൊന്നും ഇല്ലാതെ ഞങ്ങളുടെ ശബ്ദം മാത്രം പ്രതിധ്വനിക്കുന്നത് നല്ല രസമായിരുന്നു. ക്ഷേത്രത്തിന്റെ രണ്ടുമതിലിന്റെ ഇടയിലുള്ള സ്ഥലം ആയതിനാൽ ആകണം ഈ പ്രതിധ്വനി. 



        അവിടെ വൈഫും മകളും അകത്തുകയറി തൊഴുതു. ഞാൻ അവിടെ ഒരു ഇടനാഴിയിൽ കണ്ണടച്ചു കുറച്ചുനേരം ഇരുന്നു, നല്ല തണുത്ത കല്ലിന്റെ തറയിൽ. അവിടെ നിന്നും നേരെ ഡാമിലോട്ട് തിരിച്ചു. 


കല്ലണൈ ഡാം 


കാവേരി നദി രണ്ടായി പിരിയുന്നിടത്താണ് കല്ലണൈ പണിതിരിക്കുന്നത്. AD 100 കരികാലചോളൻ പണിത ഈ ഡാം ഇന്ത്യയിലെ ഏറ്റവും പഴയതും ലോകത്തിലെ നാലാമത്തെ പഴയതുമായ ഡാം ആണ്. എന്നാൽ ഇന്നും ഉപയോഗത്തിലുള്ള ലോകത്തിലെ ഏറ്റവും പുരാതനമായ ഡാം കല്ലണൈ തന്നെയാണത്രെ. ഒന്നാം നൂറ്റാണ്ടിൽ പണിത ഈ ഡാം  പത്തൊമ്പതാം  നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പുനരുദ്ധാരണം നടന്നിരുന്നു, ക്യാപ്റ്റൻ കാൾഡ്വെല്ലിന്റെ നേതൃത്വത്തിൽ. പിന്നീട് സർ ആർതർ കോട്ടൺ ഈ ഡാം മാതൃകയാക്കി ഇതിനോട് ചേർന്ന് മറ്റൊരു ഡാം കൂടെ പണികഴിച്ചു. അത് Lower  Anaicut എന്നറിയപ്പെടുന്നു.



    ഡാമിനോട് ചേർന്ന് ഒരു ആവറേജ് നിലവാരമുള്ള പാർക്കും തോട്ടവും അതിനോട് ചേർന്ന് എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും പോലെ കുറെ കടകളും ഉണ്ട്. താഴോട്ടിറങ്ങിച്ചെന്നാൽ കാവേരിയിൽ ആളുകൾ കുളിക്കുന്നെല്ലാം ഉണ്ട്. അവിടെ നിന്നും ഡാമിന്റെ വെള്ളം ഒഴുകിവരുന്ന panoramic view കാണാം.



    തോട്ടത്തിൽ കുറെ സമയം ചിലവഴിച്ച് ഞങ്ങൾ ഡാമിന്റെ മുകളിലോട്ട് പോയി. അതിലൂടെ വാഹനങ്ങൾ എല്ലാം പോകുന്നുണ്ട്. പകുതിദൂരം നടന്ന് ഞങ്ങൾ തിരികെ നടന്നു. ഡാമിനോട് ചേർന്നുള്ള കരികാലചോളൻ സ്മാരകത്തിലേക്കാണ് പിന്നീട്  ഞങ്ങൾ പോയത്. അവിടെ തോട്ടത്തിൽ ആനപ്പുറത്തുള്ള കരികാലചോളന്റെ ഒരു പ്രതിമ ചെന്നപ്പോഴേ കണ്ടിരുന്നു. എന്നാൽ സ്മാരകമന്ദിരത്തിന്റെ അകത്ത് അതെ വലിപ്പത്തിൽ ആ പ്രതിമ ചെമ്പിൽ പണിതുവെച്ചിരുന്നു.



    അതുകൂടാതെയും ചില ശില്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവിടെ നിന്നും പുറത്തോട്ടിറങ്ങിയപ്പോൾ ആകെ ബഹളവും സ്ത്രീകളുടെ കരച്ചിലുമൊക്കെ കേട്ടു. തഞ്ചാവൂർ കണ്ട മഞ്ഞ വസ്ത്രത്തിൽ ഉള്ള തീർത്ഥാടകർ ആണ് കരയുന്നത്. അവരുടെ കൂടെ ഉള്ള 23 വയസ്സുള്ള പയ്യൻ പുഴയിൽ കുളിക്കാൻ ഇറങ്ങിയിട്ട് മുങ്ങി മരിച്ചത്രേ. അവിടത്തെ മൊത്തം അന്തരീക്ഷം മാറി. ഞങ്ങളും അല്പം മൂഡ് ഓഫ് ആയി. പിന്നീട് അധികനേരം നില്കാതെ ഞങ്ങൾ ശ്രീരംഗത്തോട്ട് തിരിച്ചു. 



    ട്രിച്ചി നഗരപരിധിയിലോട്ട് കടന്നതും വലിയ വലിയ കെട്ടിടങ്ങളും മറ്റും കാണാൻ തുടങ്ങി. ഹൈവേയിലെ ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു. ഒരുപാട് കറികളും ഐസ് ക്രീമും ഒക്കെ ആയി നല്ല ഉഷാർ ഊണ് ആയിരുന്നു. ശ്രീരംഗത്തോട്ട് പോകും വഴി ട്രിച്ചി അടുത്ത് മലക്കോട്ട എന്ന ഒരു ഹനുമാൻ ക്ഷേത്രം കണ്ടിരുന്നു. മലകയറേണ്ടതിനാൽ ഞങ്ങൾ അത് bucket listൽ നിന്നും ഒഴിവാക്കിയതാണ്. ശ്രീരംഗം എത്താറായപ്പോൾ റെയിൽവേ സ്റ്റേഷൻ കണ്ടു. പിന്നീട് അമ്പലത്തിന്റെ ഗോപുരങ്ങൾ കണ്ടുതുടങ്ങി. പാർക്കിംഗ് സൗകര്യത്തിനായി അമ്പലം ചുറ്റി  വേറൊരു സൈഡിലാണ് കാർത്തിക് ഞങ്ങളെ ഇറക്കിയത്. അവിടെ ചെന്നപ്പോൾ അതൊരു വേറെ ലോകമായിരുന്നു. 


ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗം 


ഞങ്ങൾ കയറിയ എൻട്രൻസ്ൽ വലിയ തിരക്ക് ഇല്ലായിരുന്നു. അകത്തു കടന്നപ്പോൾ താഴെ മണൽ ആയിരുന്നു. എന്തോ പരിപാടി കഴിഞ്ഞതിന്റെയോ അതോ നടക്കാനിരിക്കുന്നതിന്റെയോ ഒരു പന്തൽ അവിടെ ഉണ്ടായിരുന്നു. മൊത്തം ഏഴ് ചുറ്റുമതിലുകൾക്കുള്ളിൽ ആണ് അമ്പലം.



    പല ഉയരത്തിലായ ഇരുപത്തൊന്നു ഗോപുരങ്ങൾ ഉണ്ട് ക്ഷേത്രത്തിന്. പതിമൂന്ന് നിലകളിലായി 72 മീറ്റർ ഉയരമുള്ള തെക്കേഭാഗത്തെ  രാജഗോപുരം ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഗോപുരമായി കണക്കാക്കപ്പെടുന്നു. 156 ഏക്കറിൽ പരന്നു കിടക്കുന്ന ക്ഷേത്രം ലോകത്തിലെ നിത്യപൂജ നടക്കുന്ന ഏറ്റവും വലിയ ഹിന്ദുക്ഷേത്രമാണ്. ഏറ്റവും വലിയതായ  കമ്പോഡിയയിലെ അങ്കോർ വാറ്റ് ക്ഷേത്രത്തിൽ പൂജ  ഇല്ല. 


Various sculptures at temple
Various works at temple

    ഞങ്ങൾ അകത്തോട്ട് കടക്കും തോറും തിരക്ക് വർധിച്ചുവരികയായിരുന്നു. ഒരു ഹെൽപ് ഡെസ്കിൽ പോയി ക്യാമറ ഫീസ് 50 രൂപ അടച്ചു. അപ്പോൾ അവിടെ ഉള്ള ഒരാൾ view point ന്റെ ടിക്കറ്റ് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. അതെന്താണ് എന്ന് അന്വേഷിച്ചപ്പോൾ മുകളിൽ കയറി അമ്പലം മുഴുവനായി കാണാനുള്ള സൗകര്യം ഉണ്ടെന്നു പറഞ്ഞു. അങ്ങനെ 20 രൂപയുടെ ആ ടിക്കറ്റും എടുത്തു മേലെ കയറി. അമ്പലം മുഴുവനായി കാണാനായില്ലെങ്കിലും ഒരു വ്യത്യസ്തമായ ദൃശ്യം അവിടെ നിന്നും കാണാൻ സാധിച്ചു. 


Various towers seen from the view point


    താഴെ വന്നു ഓരോ ഭാഗങ്ങളായി നടന്നു കണ്ടു. അകത്തു കുറെ കടകളെല്ലാം ഉണ്ട്. ചില കടകളിൽ അടുക്കളയിലോട്ടുള്ള പാത്രങ്ങൾ പോലും വിൽക്കുന്നുണ്ടായിരുന്നു. കുറെ നടന്നിട്ട് ഞങ്ങൾ തിരക്ക് കുറഞ്ഞ ഒരു ശ്രീകോവിലിന് അടുത്തായി കുറച്ചു നേരം ഇരുന്നു. ക്ഷേത്രം മുഴുവനായി കാണാൻ ഞങ്ങൾക്ക് സാധിച്ചെന്നു തോന്നുന്നില്ല. ഒരു നടപ്പാതയിലൂടെ നടന്ന് ഞങ്ങൾ ഏകദേശം പുറത്ത് എത്താറായി എന്ന് തോന്നി. തിരിച്ചു പോരാം എന്ന് തീരുമാനിച്ച ശേഷം ഏകദേശം 40 മിനിട്ടോളം എടുത്തു ഞങ്ങൾക്ക് വന്ന വഴിയിലൂടെ പുറത്തുകടക്കാൻ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. 


A portion of temple

    തിരിച്ച് ഞങ്ങൾക്ക് ടിക്കറ്റ് തഞ്ചാവൂർന്ന് ആയിരുന്നു എങ്കിലും ഞങ്ങൾ തിരികെ അത്രയും ദൂരം പോകാതെ ട്രിച്ചി സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ പിടിച്ചത്. ട്രിച്ചി വളരെ വലിയ സ്റ്റേഷൻ ആയിരുന്നു. ഇനി വരുകയാണെങ്കിൽ ഇത്തവണ ചെയ്തതിന്റെ നേരെ തിരിച്ച്, അതായത് ട്രിച്ചിയിൽ സ്റ്റേ ചെയ്ത് തഞ്ചാവൂർ സന്ദർശിക്കുന്നതാകും കൂടുതൽ സൗകര്യം എന്ന് തോന്നി. കൂടുതൽ ഹോട്ടലുകളും  മറ്റും ട്രിച്ചിയിൽ ആണ് ഉള്ളത്. അങ്ങനെ ഞങ്ങടെ തഞ്ചാവൂർ യാത്ര അവസാനിച്ചു.